പ്രതീക്ഷയോടെ ...
സൂര്യഭഗവാൻറെ ആകാശഗംഗയിൽ
മാ തൃത്വത്തിൻ പൂർണ്ണതയുൾക്കൊണ്ട
ഒരു തന്വംഗി കണക്കെ ഭൂമി ദേവി ...
ഈ ഉലകിലെ പുല്ലിനും, പൂക്കൾക്കും ,
അണുവിനും, പുഴുവിനും എന്തിനേറെ
ഭീമൻ പല്ലിയ്ക്കും ചിന്താശേഷിയുള്ള -
നരനും തായ നീ ...
നാൽക്കാലിയ്ക്കും , ഇരുകാലിയ്ക്കും ,
ഇഴജന്തുക്കൾക്കും ഒരുപോലെ
അവൾ തൻ മാറിലെ ചൂടേകി ...
ആകാശപ്പറവയ്ക്കു കൂത്താടി മറിയുവാൻ
നീല വിഹായസ്സു തുറന്നു നല്കി .
വർണ്ണമത്സ്യത്തിനു നീന്തിത്തുടിയ്ക്കുവാൻ
കള കളം മുഴക്കുന്ന കാട്ടുപൂഞ്ചോലയും
കനിഞ്ഞേകി അവൾ .
പച്ചപുതച്ച മഴക്കാടുകളും ,
മഞ്ഞിൽ പൊതിഞ്ഞ ധ്രുവപ്രദേശവും ,
സ്വർണ്ണവർണ്ണമാർന്ന മണലാരണ്യവും
നിൻ മേലങ്കി തൻ ശോഭ കൂട്ടുന്നു .
ഈ സുന്ദര മേലങ്കി നിനക്കായ് തുന്നിയ
ആ സൃഷ്ടാവിൻ കരവേല എത്ര മനോഹരം !!!
എന്നാൽ ഇന്ന് ഇവയെല്ലാം ഓർമ്മകൾ മാത്രം ...
ദുരമൂത്ത മനുഷ്യൻ സ്വന്തം ലാഭത്തിനായ്
പൊന്നുവിളഞ്ഞിരുന്ന മണ്ണിൽ
കീടനാശിനികൊണ്ടു സംഹാരതാണ്ടവമാടി ,
കുളിർമഴ പൊഴിച്ചിരുന്നമാനം
അമ്ല-മഴയ്ക്കു വഴിമാറി ...
യുവത്വത്തിൻ പ്രസരിപ്പും ,വശ്യതയും
നിറഞ്ഞിരുന്ന മോഹിനീ ...
ഇന്നു നിൻറെ അവസ്ഥ എത്ര പരിതാപകരം ?
മരണം കാത്തുകഴിയുന്ന വൃദ്ധകണക്കെ
നീ മാറിയിരിക്കുന്നു ,
അല്ല മർത്യൻറെ ചെയ്തികൾ
നിന്നെ മാറിയിരിക്കുന്നു...
യന്ത്ര-കൈകൾ നിന്നുടെ മാറുപിളർക്കുന്നു ...
പുകക്കുഴലുകൾ ശ്വാസം കെടുത്തുന്നു ...
പ്ലാസ്റ്റിക്ക് ജീവൻറെ അംശം കെടുത്തുന്നു ...
എന്നിട്ടും നിന്നോളം ക്ഷമിക്കുന്നു ഈ മക്കളോട്
നന്നായിടും എന്ന ഒരു അമ്മയുടെ
പ്രത്യാശയോ, പ്രതീക്ഷയോടെ ,കാത്തിരിപ്പോടെ ...