ഞാൻ കണ്ട മാലാഖ
കുഞ്ഞുംന്നാളിൽ അമ്മ പറഞ്ഞ
മുത്തശ്ശിക്കഥയിലെ കൊച്ചുമാലാഖയ്ക്ക്
എൻറെ പിഞ്ചുമനസ്സിൽ കോറിയിട്ട രൂപം
ഇങ്ങനെ ആയിരുന്നു :
മഞ്ഞിനേക്കാൾ വെണ്മയുള്ള തൂവെള്ളയുടുപ്പിട്ട ,
ചുണ്ടിൽ പാൽപ്പുഞ്ചിരി തൂകുന്ന,
നീലക്കണ്ണുള്ള , കൈയ്യിൽ മാന്ത്രിക ദണ്ഡേന്തി ,
മേഘങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിവന്ന് ,
എല്ലാ മനുഷ്യർക്കും വരങ്ങൾ ചൊരിയുന്ന
ഒരു കൊച്ചുമാലാഖ ...
അവളുടെ സ്വർണ്ണവർണ്ണമാർന്ന
ചുരുൾമുടി ഇളംകാറ്റിൻറെ താളത്തിൽ
പാറിക്കളിച്ചിരുന്നു ...
എന്നെങ്കിലുമൊരു നാൾ
ആ സ്വർഗ്ഗലോകത്തുനിന്നും
ഭൂമിയിലെത്തുന്ന അവളെ കാണാൻ
എൻറെ കുഞ്ഞുമനസ്സ് ഏറെക്കൊതിച്ചിരുന്നു.
അവൾക്കൊപ്പം ഈ ഭൂഗോളം മുഴുവൻ
പറന്നുനടക്കുന്നതായി സ്വപ്നം കണ്ടിരുന്നു ...
പിന്നീട് ,ഇവയെല്ലാം എൻറെ മനസ്സിൻറെ വെറും
സങ്കൽപ്പം മാത്രമായിരുന്നെന്ന് ഒരു കൊച്ചു -
നൊമ്പരത്തോടെ ഞാൻ തിരിച്ചറിഞ്ഞു ...
ഇന്ന് യാഥാർത്യങ്ങളുടെ ലോകത്തിൽ
ജീവിയ്ക്കുമ്പോൾ എൻറെ
സ്വപ്നങ്ങളിലെ മാലാഖയെ ഞാൻ കണ്ടു .
പക്ഷേ ,ഞാൻ കണ്ട മാലാഖയ്ക്കു
നീലക്കണ്ണുകളല്ലായിരുന്നു ...
കൈയിൽ സ്വർണ്ണവടിയോ ,
തലയിൽ മുത്തുപതിപ്പിച്ച പൊൻകിരീടമോ
അവൾക്കില്ലായിരുന്നു ...
പകരം പച്ചയായ ഒരു മനുഷ്യൻ !!!
കരയുമ്പോൾ മിഴികളിൽ മിഴിനീർ നിറഞ്ഞിരുന്നു ,
വേദനയും പ്രയാസങ്ങളും നേരിട്ടിരുന്നു ,
ജീവിതത്തിൻറെ രണ്ടറ്റം തമ്മിൽ
കൂടിമുട്ടിയ്ക്കാൻ നന്നേ പാടുപെട്ടിരുന്നു ...
പക്ഷേ , ഇരുൾമൂടിയ മമ ഹൃത്തിലേയ്ക്ക്
അറിവിൻറെ വെളിച്ചം പകർന്നതും ,
പിഴകൾ ചെയ്തപ്പോൾ ശാസിച്ച് നേർവഴി
നടത്തിയതും ,എന്നിൽ ഉറങ്ങിക്കിടന്ന
വാസനകൾ തട്ടിയുണർതീത്തിയതും
ആ ദേവത തന്നെ ...
വീഴ്ച്ചകളിലും , താഴ്ച്ചയിലും മറ്റുള്ളവർ
പരിഹസിച്ചപ്പോൾ സ്നേഹത്തിൻ
തലോടലോടെ ആശ്വസിപ്പിച്ച്,
മുൻപോട്ടുള്ള യാത്രയിൽ ശക്തിയായ് ...
എൻറെ വളർച്ചയിൽ അസൂയപൂണ്ട
അനേകം കണ്ണുകളുണ്ടെന്നാലും
ഒന്നെനിയ്ക്കറിയാം അവളുടെ
നയനങ്ങളിൽ അസൂയതൻ
കരി പുരണ്ടിട്ടുണ്ടാവില്ല ...
കാരണം , ഒരു ഗുരുവിനും തൻറെ
ശിഷ്യൻറെ നേട്ടത്തിൽ അഭിമായ്ക്കുവാനല്ലാതെ
അസൂയപ്പെടുവാനാകില്ല ... തീർച്ച ....